Monday, February 20, 2006

പൂച്ചക്കൊരു മൂക്കുത്തി

ഇവിടെ വന്നു കുറച്ചു നാള്‍ ഞാന്‍ മലയാളികളുടെ കൂടെയായിരുന്നു താമസം. കുതികാലുവെട്ടല്‍, ഞണ്ടുകളി, പാരവെപ്പ്, ഊമ്പിക്കല്‍ എന്നീ ‘മലയാളി സ്പോര്‍ട്സ്സില്‍’ സ്വര്‍ണ്ണമെഡല്‍ കിട്ടിയ ഒരുത്തന്‍ കൂടിയുള്ളതിനാലും, ടിയാന്റെ വലയില്‍ വീണു കുറച്ചധികം കാശു പോയതുകൊണ്ടും ഞാന്‍ അധികം താമസമില്ലാതെ താമസം മാറി.

ഒരു സോപ്പുപെട്ടിയുടെ വലുപ്പമുള്ള മുറിക്കു മാസം പതിനായിരക്കണക്കിനു ‘രൂഫാ’ വാടക ചോദിക്കുന്ന നാടായതു കാരണം, ഞാനും ഒരു ആറന്മുളക്കാരനും കൂടി എന്റെ കൂടെ അന്നു ജോലി ചെയ്തിരുന്ന കുറച്ച് ഫ്രഞ്ചുകാരുടെ കൂടെ താമസം തുടങ്ങി. അങ്ങനെ ഞാനും, അനിത്ത് -ഉം, പിന്നെ ഫ്രഞ്ചുകാരനായ മാറ്റ് (മാത്തന്‍ എന്നു ഞാനും അനിത്തും), മാത്തന്റെ കാമുകിയായ ‘മറീ’ (മറിയാമ്മ എന്നു ഞങ്ങള്‍), പിന്നെ മാത്തന്റെ നാട്ടുകാരനും, കളിക്കൂട്ടുകാരനുമായ ‘എറിക്ക്’ (മറുതാന്‍ എന്നു ഞങ്ങള്‍) ഒരേ വീട്ടില്‍ താമസം തുടങ്ങി.

ഈ മറുതാന്‍ എന്ന കക്ഷിക്കു ഒരു കെട്ടുവള്ളത്തിന്റെ വലുപ്പവും ഒരു താറാവിന്റെ ബുദ്ധിയുമാണ്. ആളെ കണ്ടാല്‍ ഇടയാന്‍ ഒന്നു രണ്ടാമതു ചിന്തിക്കുമെങ്കിലും അവന്റെ അത്രേം ഒരു പാവത്താനെ ഞാന്‍ ഇതുവരേ കണ്ടിട്ടില്ല. എപ്പോഴും 'mon poule..mon petasse..mon chat' എന്നും വിളിച്ചോണ്ട് നടക്കും. ഫ്രെഞ്ചില്‍ ‘ഇഷ്ടാ, മച്ചാനേ, അളിയാ’ എന്നോക്കെ വിളിക്കുന്നതു ഇങ്ങനെയായിരിക്കും എന്നു ഞാനും കരുതി.

അങ്ങനെ ഫ്രഞ്ചുകാരുമായി താമസിച്ചുവരുന്നതിനിടയില്‍, ഒരു ചെറിയ അക്കിടി പറ്റി. ഞാന്‍ ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ വച്ചു ഒരു ഫ്രഞ്ചുകാരിയെ പരിചയപ്പെട്ടു. കയ്യില്‍ ഇരുന്ന ബീയറിന്റെ ബലത്തില്‍ ഞാന്‍ അവളെ വട്ടമിട്ടു പറന്നു. അങ്ങനെ നല്ലോരു പഞ്ചാര ‘സ്സെഷന്‍’ കഴിഞ്ഞു വീട്ടില്‍ പോകാന്‍ ഞാന്‍ ഇറങ്ങുമ്പോള്‍ അവളോടു കുറച്ചു ഫ്രെഞ്ച് പേശിയാലോ എന്നൊരു ആഗ്രഹം. കള്ളടിച്ചാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന എന്റെ തലച്ചോര്‍ എന്നെ വിലക്കിയില്ല. പകരം നാക്കിന്റെ കണ്ട്രോള്‍ അഴിച്ചു വിട്ടു. എനിക്കറിയാവുന്ന ഫ്രെഞ്ചില്‍ ഞാന്‍ മറുതാന്‍ സാധാരണ എന്നോട് പറയാറുള്ള ഒരു ഗുഡ്ഡ് ബൈ താങ്ങി:

'au revoir mon poule' (ഔ വ്വാര്‍ മോ പൂല്‍) - പോട്ടെ ഇഷ്ടാ..
ഇത് കേട്ട മദാമ്മക്കു ചെറിയൊരു അത്ഭുതം. എന്തോ പാളി എന്നൊരു ചിന്ത എനിക്കും. ഇനി പറഞ്ഞതു വല്ല അരുതായ്മയുമാണോ?? എന്നാല്‍ മറ്റൊരു ഡൈക്കോല്‍ അടിച്ചു നോക്കാം.
'au revoir mon pittase' (ഔ വ്വാര്‍ മോ പെറ്റാസ്സ്) - പോട്ടേ മച്ചാനേ..
‘പെറ്റാസ്സ്‘ എന്ന വിളികേട്ടു പോട്ടാസ്സ് പൊട്ടിയ പോലെ മദാമ്മ ഒന്നു ഞെട്ടി. പന്തികേടായോ??. എന്നാല്‍ ഗിയറൊന്നു മാറ്റി നോക്കാം.
'au revoir mon chat' (ഔ വ്വാര്‍ മോ ഷാറ്റ്) - പോട്ടെ അളിയോ
ഇത്തവണ, മദാമ്മ ഞെട്ടിയെന്നു മാത്രമല്ല, അവളുടെ വാ പൊളിഞ്ഞു താടി താഴെ വീഴും എന്നെനിക്കു തോന്നി. എന്തോ സാരമായി പാളി എന്ന് എനിക്കു പിടികിട്ടി. ചമ്മല്‍ കാരണം എന്റെ മുഖം തീവണ്ടി കയറിയ ഇരുപതു പൈസ്സ പോലെയായി. ഉടനേ ഞാന്‍ ഇന്‍‌ഗ്ലീഷില്‍ തന്നെ ഗുഡ്ഡ് ബൈ പറഞ്ഞു പുറത്ത് ചാടി.

പിറ്റെ ദിവസം മറുതാനോട് ചോദിച്ചപ്പോ അവന്‍ ഇതെല്ലാം ‘ശരിക്കും’ തര്‍ജ്ജമ ചെയ്യ്തു തന്നു.

'mon poule' - my chick
'mon petasse' - my bitch
'mon chat' - my pussy

ഈ മൂന്നാമത്തെതിനു ഇവിടങ്ങളില്‍ വളരെ വ്യത്യസ്തമായ ഒരു അര്‍ഥമുള്ളത് മദാമ്മക്കും അറിയാമായിരുന്നു. അടികൊള്ളാതെ രക്ഷപെട്ടത് എന്റെ അമ്മച്ചി യൂദാ തദേവൂസ്സിന്റെ പള്ളിയില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കുന്നതു കൊണ്ടുമാത്രമാണ്.

Wednesday, February 15, 2006

മൂന്നു മാസത്തിനു ശേഷം..

രാവിലെ അവന്‍ ഉറക്കമുണര്‍ന്നത് കിടക്കയുടെ അരികിലിരുന്നു ചിരിക്കുന്ന അവളെക്കണ്ടുകൊണ്ടാണ്. മൂന്നു മാസം കഴിഞ്ഞതേയുള്ളുവെങ്കിലും അവളുടെ ചിരിക്കു ഇതുവരെ തെല്ലൊരു മങ്ങല്‍ പോലുമില്ല. അവന്‍ അവളുടെ കവിളുകളില്‍ മെല്ലെ തലോടി. ഇന്നലെ രാത്രി വീട്ടില്‍ വന്നപ്പോള്‍ എത്ര മണിയായെന്നു പോലും ഓര്‍മ്മയില്ല. അവള്‍ ഇതെല്ലാം അറിയുന്നുണ്ടാകും. അവള്‍ ഒന്ന് ശകാരിച്ചിരുന്നെങ്കില്‍ എന്നയാള്‍ ഓര്‍ത്തു.

കുളിച്ചു വസ്ത്രം മാറി, കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ മേശക്കപ്പുറമിരുന്നു കൈയ്യില്‍ ഒരു പുസ്തകവുമായി അവള്‍ കുസ്രുതിയോടെ മറ്റൊരു ചിരി അവനു സമ്മാനിച്ചു. എന്തോ മറക്കുന്നുവോ?? കാപ്പി കുടിച്ചുകഴിഞ്ഞു അയാള്‍ ചെന്നു അവളുടെ ചുണ്ടുകളെ മെല്ലെ ചുംബിച്ചു.

റ്റി.വി-യുടെ മുകളില്‍ നിന്നും താക്കോല്‍ എടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ അവളെ ഒന്നു കൂടി നോക്കി. അവള്‍ മുറ്റത്തെ പൂക്കള്‍ നനച്ചുകൊണ്ട് നില്‍ക്കുന്നു . “നിന്റെ പകുതി ഭാഗ്യം എനിക്കുണ്ടായിരുന്നെങ്കില്‍...രശ്മിയെ നിനക്കു കിട്ടിയത് എന്തോ പുണ്യമാ” എന്ന് അര്‍ജ്ജുന്‍ പറഞ്ഞതു അവന്‍ ഓര്‍ത്തു.

ഓഫീസ്സില്‍ ചെന്നപ്പോള്‍ ജയന്തി ഒരു മഞ്ഞ റോസാപ്പൂ അവനു കൊടുത്തിട്ടു പറഞ്ഞു “ഹാപ്പീ വാലെന്റൈന്‍സ്സ് ഡേ”. “ഇന്നു വൈകുന്നേരം എല്ലാവരും സിനിമക്കും ഡിന്നറിനു പോകുന്നുണ്ട്, അജെയ് വരുന്നോ?”. ആശംസയും ചോദ്യവും ഒരുമിച്ചു. “താന്‍‌ക് യൌ..ഇല്ല ജയന്തി..നിങ്ങള്‍ പോയ്ക്കോളൂ, എന്‍‌ജോയ് യോര്‍സെല്വ്സ്സ്“ അവന്‍ പറഞ്ഞോഴിഞ്ഞു.

അപ്പോഴാണു അവന്‍ അതോറ്ത്തതു. ഛെ...മിനിഞ്ഞാന്നു പോലും ഓര്‍ത്തിട്ടു ഇന്നതെല്ലാം മറന്നു. മൂന്നു മാസമേ ആയുള്ളെങ്കിലും താന്‍ പതുക്കെ അയയുവാന്‍ തുടങ്ങി എന്നവനു സ്വയം തോന്നി. അതും നല്ലതു തന്നെ. അല്ലെങ്കിലും എത്രനാള്‍? പിന്നെ ദിവസം എങ്ങിനെയെങ്കിലും ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നായി അവന്. സ്വരൂപും, അന്‍‌വറും, സൌമ്യയും വന്നു വീണ്ടും ഡിന്നറിനു ക്ഷണിച്ചെങ്കിലും അവന്‍ വീണ്ടും ഒഴിഞ്ഞു മാറി. ജി.എം-ഉം കൂടി അവരുടെ കൂടി പോകുന്നതു കൊണ്ടു നെരത്തെ ജോലി തീര്‍ന്നു.

എത്രയും പെട്ടന്നു വീട്ടില്‍ എത്തിയാല്‍ മതിയെന്നായി അവനു. പോകും വഴി പൂക്കടയില്‍ നിറുത്തി. “എല്ലാം രാവിലെ കോളെജ്ജ് പിള്ളേര്‍ വന്നു കൊണ്ടുപോയി സാറേ, ഇനി ഇത്രയുമെയുള്ളൂ”. പൂക്കളെല്ലാം ചെറുതായി വാടാന്‍ തുടങ്ങിയെങ്കിലും അതില്‍ നിന്നും ഡച്ച് റോസ്സുകള്‍ നല്ല ആറെണ്ണം നോക്കി അവന്‍ എടുത്തു.

വീട്ടില്‍ ചെന്നു താക്കോല്‍ വീണ്ടും റ്റി.വി-ക്കു മുകളില്‍ അവന്‍ വച്ചു. കയ്യിലെ പൊതിയില്‍ നിന്നും രണ്ട് പൂ വീതം എടുത്ത് അവള്‍ ചെടികള്‍ നനക്കുന്നതിന്റെയും, പുസ്തകം വായികുന്നതിന്റെയും, കിടക്കക്കരികിലേയും ചിത്രങ്ങള്‍ക്കു മുന്നില്‍ കൊണ്ടുപോയിവച്ചു. മൂന്നുമാസം മുന്‍പു തന്നെ ഈ ലോകത്തില്‍ ഒറ്റക്കാക്കി പോയ അവളെയോര്‍ത്തു അവന്റെ മനസ്സു വിങ്ങിക്കരഞ്ഞു.

Saturday, February 11, 2006

മീശക്കത്രിക

വിശാലന്റെ പാക്കിസ്ഥാന്‍ ചാര സംഭവം വായിച്ചപ്പോ പഴയ ഒരു ചാരക്കഥ ഓര്‍മ്മ വന്നു.

യാതൊരു വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാതെ കളിച്ചു നടന്നു വെയിലേറ്റ് വാടിയ ഒരു വേനല്‍ക്കാലം. തേവര എന്ന മഹാരാജ്യത്തിന്റെയും കോന്തുരുത്തി എന്ന അയ്യല്‍ സാമ്രാജ്യത്തിന്റെയും അതിരുകള്‍ വാടക സൈക്കിളില്‍ ‘കൈവിട്ട്‘ ചവുട്ടി നടന്നു കറങ്ങിക്കണ്ടു നിജപ്പെടുത്തി. എറിയാന്‍ കശുമാവുകളധികമില്ലാത്ത ‘യെര്‍‌ണാളത്ത്’ കായല്‍‌വക്കത്തിരുന്ന് ചെറിയ ഞണ്ടുകളെ ഈര്‍ക്കിലി കൊരുക്കിയും, ‘നെറ്റിയെപൊന്നന്‍’ എന്ന മീനിനെ പാടത്തെ (ഇന്നു അവിടെയെല്ലാം പത്ത് നില ഫ്ലാറ്റുകള്‍) കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്നും കാലുകൊണ്ട് തെള്ളിച്ചു പിടിച്ചും, അമ്മച്ചിയുടേയും ഇച്ചാച്ചന്റെയും അടിപാഴ്സലുകള്‍ എറ്റുവാങ്ങിയും ദിവസങ്ങള്‍ താഴോട്ടെണ്ണി തീര്‍ത്ത് കഴിഞ്ഞിരുന്നു.

അങ്ങനെ സ്കൂള്‍ തുറക്കാന്‍ വെറും 10 ദിവസം ബാക്കിനില്‍ക്കെ, പുതിയ ബാഗും, പുതിയ ഉടുപ്പും, മഴ മഴ, കുട കുടയും, ചേച്ചിയുടെ പഴയ പാഠപുസ്തകങ്ങളും ഒക്കെ റെഡിയായി വന്നൊരു രാത്രി. ഒരു ഓട്ടോ റിക്ഷയില്‍ ആരോ രാത്രി എന്തോ വിളിച്ചു പറഞ്ഞുകൊണ്ട് പോയതു ഉറക്ക ക്ഷീണത്തില്‍ ഞാന്‍ ഗൌരവമാക്കാതെ, തലയിണ കെട്ടിപ്പിടിച്ചു, തലവഴി മൂടിപ്പുതച്ചു കിടന്നുറങ്ങി. പിറ്റെന്നു രാവിലെ മാന്‍ഡ്രെക്കു വായിക്കന്‍ പത്രമെടുത്തപ്പോഴാണു, രാത്രീലെ അനൌണ്‍സ്മെന്റിന്റെ പൊരുള്‍ കിട്ടിയത്. മനോരമ അവരുടെ മുന്‍ പേജില്‍, അവരുടെ പ്രെസ്സിലെ എറ്റവും വലിയ അക്ഷരത്തില്‍ “രാജീവ് ഗാന്ധി വധിക്കപ്പെട്ടു” എന്നു അച്ചടിച്ചിരിക്കുന്നു. May 21, 1991.

ഭൂഗോള രാഷ്ട്രീയത്തില്‍ വലിയ പിടിപാടൊന്നും ഇല്ലായിരുന്നെങ്കിലും ‘ഇസ് ദേശ് കെ കോനേ, കോനേ സെ, കോനെ കോനേ തക്ക്’ എന്നു രാജീവ് ഗാന്ധി പറഞ്ഞിരുന്നതു ഇച്ചാച്ചനെ അനുകരിച്ചു കാണിച്ചു രസിപ്പിച്ചിരുന്ന എനിക്കു, കാര്യമായ എന്തൊ സംഭവിച്ചു/സംഭവിക്കാനിരിക്കുന്നു എന്ന് മനസ്സിലായി. പിന്നീടുള്ള ദിവസങ്ങളില്‍ ശിവരശന്‍, ധനു, ഇള, പ്രഭാകരന്‍, എന്നൊക്കെ ആള്‍ക്കാര്‍ പറയുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രത്യേകിച്ചു നമ്മുടെ ഒറ്റക്കണ്ണ്ന്‍ ശിവരശനെ.ഒരു രാജീവ് ഗാന്ധി മരിച്ചതിനേലും, ദു:ഖസൂചകമായി 20 ദിവസം കൂടി അവധി കിട്ടിയതില്‍ അന്നു ഞാന്‍ സന്തോഷിച്ചു.

അങ്ങ്നെ നീട്ടിക്കിട്ടിയ വേനലവധി ചിലവാക്കാന്‍ തേവര സ്കൂള്‍ ഗ്രൌണ്ഡില്‍ സൈക്കിള്‍ റേസ്സ് നടത്തലായിരുന്നു പ്രധാന വിനോദം. ഒരിക്കല്‍ നട്ടുച്ചക്കു ക്ഷീണം മാറ്റാന്‍ സ്കൂളിന്റെ താഴെ വന്നു നിന്നു വര്‍ത്തമാനം പറഞ്ഞുകൊണ്ട് നിക്കുംബോള്‍ മുകളില്‍ മൂന്നാം നിലയില്‍ ഇരുമ്പു പോലെ എന്തൊ താഴെ വീഴുന്ന ഒരു സ്വരം. എന്തോ പ്രേതകഥ പറഞ്ഞുനിന്ന ഞങ്ങളെല്ലാവരും ഒന്നു ഞെട്ടി. അതെന്തായിരിക്കും എന്ന ആരുടെയോ സംശയത്തിനു, കൂട്ടത്തില്‍ ഏറ്റവും ബുദ്ധിമാനായ ഈയുള്ളവന്‍ “മറ്റാരുമല്ലടാ, ഇതു ശിവരശന്‍ ഒളിച്ചു താമസിക്കുന്ന സ്ഥലമാണെന്നു” അങ്ങ് കാച്ചി. എന്നെ എതിര്‍ക്കുന്നവരെ ഇടിക്കുന്ന എന്റെ സ്വഭാവം അറിയാവുന്ന അവരെല്ലാം “എന്റമ്മോ, ശരിയാടാ!“ എന്നും “എന്നോടു ഇന്നു നേരത്തെ വീട്ടില്‍ ചെല്ലാന്‍ അമ്മച്ചി പറഞ്ഞു” എന്നും മറ്റും പറഞ്ഞു പെട്ടന്നു അവിടെ നിന്നും വലിഞ്ഞു. ഇവിടെയാകുമ്പോള്‍ പോലീസൊന്നും ശ്രദ്ധികൂല്ലല്ലോ എന്ന എന്റെ അതിബുദ്ധി കൂടി കേട്ടപ്പോ, ബാക്കിയുണ്ടായിരുന്ന വാനരന്മാര്‍ക്കും അതു ശരി തന്നെ എന്നു മനസ്സിലായി. “ശിവരശനെ പിടിച്ച കുട്ടികള്‍“ എന്ന തലക്കെട്ടില്‍ പത്രത്തില്‍ വരാന്‍ പോകുന്ന വാര്‍ത്തയും പടവും എന്റെ മനസ്സില്‍ ഒരു ട്രെയിലര്‍ ആയി ഓടി.

പിന്നെ ശിവരശനെ പിടിക്കാനായി പരിപാടികള്‍. ഞാനും എന്റെ സന്തത സഹചാരിയുമായ ജൂജനും (ശരിക്കും പേരല്ല) കൂടി ഒരു കമാന്‍‌ഡോ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു. ബാക്കി ആര്‍ക്കും ധൈര്യമില്ലാത്തതു കൊണ്ട്, ഞങ്ങള്‍ രണ്ടാളുമേ ഈ ഉദ്യമത്തിനു പേരുവച്ചുള്ളൂ. എന്നാല്‍ ഉച്ചയൂണു കഴിഞ്ഞു വന്നു ശിവരശനെ പിടിക്കാം എന്നു പറഞ്ഞു ഞങ്ങള്‍ രണ്ടാളും വഴി പിരിഞ്ഞു. ഊണൊക്കെ കഴിഞ്ഞു ഞാന്‍ ജൂജന്റെ വീട്ടില്‍ ചെന്നു. ഒരു കൊടും ഭീകരനെ പിടിക്കാന്‍ പൊകുവല്ലെ,അതിനുള്ള ആയുധങ്ങള്‍ എല്ലാം ഞാന്‍ എടുത്തിട്ടുണ്ടായിരുന്നു. ജൂജന്‍ അവന്‍ ഏറ്റിരുന്ന സാധനങ്ങളുമായി ഇറങ്ങിവന്നു. ഞങ്ങള്‍ രണ്ടാളും ഒരു സൈക്കിളില്‍ ‘ഡബിള്‍സ്സ്’ കയറി ശിവരശനെ പിടിക്കാന്‍ പുറപ്പെട്ടു.

സ്കൂളില്‍ ചെന്നു, സൈക്കില്‍ ദൂരെ ‘പാര്‍ക്ക്’ ചെയ്ത് ഞങ്ങള്‍ രണ്ടാളും ആയുധങ്ങള്‍ പുറത്തെടുത്തു നിജപ്പെടുത്തി. കൊള്ളാം, എല്ലം ഉണ്ട്. ശിവരശന്റെ കണ്ണില്‍ എറിയാന്‍ മുളകുപോടി, സ്വയരക്ഷക്കു ഇച്ചാച്ചന്റെ മീശവെട്ടുന്ന കത്രിക, ശിവരശനെ കീഴ്പ്പെടുത്തിയിട്ട് ‘ഹാന്‍‌സ്സപ്പ്‘ പറയാന്‍ പോട്ടാസ്സ് തോക്കും. ‘മുളകുപൊടിയില്‍ എന്തിനാടാ നീ ഉപ്പിട്ടതു’ എന്നു ചോദിച്ചപ്പോ ‘അധികം എരിയാതിരിക്കാന്‍’ എന്നു പറഞ്ഞ ജൂജനെ എനിക്കപ്പൊ പൊട്ടാസ്സ് തോക്കിനു വെടിവെച്ച് കൊല്ലാന്‍ തോന്നിയെങ്കിലും ‘പ്രായത്തില്‍ കവിഞ്ഞ’ സംയമനം പാലിച്ചു ഞാന്‍ അത് വേണ്ടെന്നുവച്ചു.

സ്കൂളിനപ്പുറത്തെ പള്ളിയില്‍ നോവേനക്കു വേണ്ടി ബെഞ്ച് എടുക്കാന്‍ പ്യൂണ്‍ സ്കൂളിന്റെ ഗ്രില്‍ തുറന്നു വച്ചതു സൌകര്യമായി. ഞങ്ങള്‍ രണ്ടാളും തക്കം പാര്‍ത്ത് ഗ്രില്ലിന്റെ മുന്‍പിലുള്ള ചെടികള്‍ക്കിടയില്‍ ഒളിച്ചിരിന്നു. ഒരു ബെഞ്ചും തലയില്‍ വെച്ചൊണ്ട് പ്യൂണ്‍ പള്ളിയിലേക്കു പോയ തക്കം നോക്കി ‘കമാന്‍‌ഡോസ്സ്’ രണ്ടുപേരും അകത്തു കേറി. ഒരു സിനിമാ ഇഫക്ടിനു വേണ്ടി ഇടക്കിടെ ‘ടാന്‍ ടാങ്ങ്, ടാന്‍ ടാങ്ങ്‘ എന്നു സൌണ്ട് വക്കാനും ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അകത്തു കടന്ന പടി, ഞങ്ങള്‍ രണ്ടാളും വെടികൊണ്ട പന്നി കണക്കെ ഓടി രണ്ടാം നിലയില്‍ കയറി. ഒരു നില കൂടി കയറിയാല്‍ ലക്ഷ്യത്തിലെത്താം. പക്ഷേ ‘ഓപ്പറേഷ’നു ഒരു വലിയ തടസ്സമായി മൂന്നാം നിലയിലേക്കുള്ളാ ഗോണിപ്പടികള്‍ താഴിട്ടു പൂട്ടിയിരിക്കുന്നു! പെട്ടന്നു തന്നെ താഴെ ഒരു ആളനക്കം. ‘ഞാന്‍ പത്ത് ബി-യില്‍ നിന്നും ബെഞ്ചെടുക്കട്ടെ പൌലോസേട്ടാ?’ കപ്യാരു പയ്യന്‍ ഡേവീസ്സാണു. പരീക്ഷപ്പേപ്പറൊക്കെ ഇരിക്കുന്ന സ്കൂളാണു. അവിടെക്കയറി മാര്‍ക്കു തിരുത്താന്‍ വന്നു എന്നോ മറ്റോ പറഞ്ഞു ഞങ്ങളെ പിടികൂടിയാലുള്ള നാണക്കേടോര്‍ത്ത് ഞാന്‍ ജൂജനേയും അവന്‍ എന്നെയും ദയനീയമായി നോക്കി. ഈ ഒരേ ചിന്ത ഒരേ സമയം ഞങ്ങളുടെ രണ്ടാളുടേയും തലയില്‍ക്കൂടി ഒരുമിച്ചു പോയതെങ്ങ്നെയാണെന്നു ഇന്നും എനിക്കൊരു പിടിയുമില്ല. ഡേവീസ്സെങ്ങാനും പിടിച്ചാല്‍ പിന്നെ ഒരു രക്ഷയുമില്ല. കുര്‍ബാനക്കു ‘അള്‍ത്താര പിശാശുക്കളായ’ ഞാനും ജൂജനും വീഞ്ഞു കട്ടു കുടിക്കുന്നതു തെളിയിക്കാന്‍ നോക്കിനടക്കുന്ന ഡേവീസിനു ഇതായാലും മതിയാകും. ഞങ്ങള്‍ രണ്ടു പേരും നിന്നു വിറക്കാന്‍ തുടങ്ങി. ജൂജന്റെ കണ്ണും എന്റെ നിക്കറും നനഞ്ഞതു പെട്ടന്നായിരുന്നു.

പത്ത് ബി-യില്‍ നിന്നും ബെഞ്ചെടുക്കാന്‍ ഡേവീസ്സ് ഇപ്പോ മുകളിലേക്കു വരും. മുളകുപൊടിയും, കത്രികയും, തോക്കുമായി നിക്കുന്ന ഞങ്ങളെ കൈയ്യോടെ പൊക്കും. ചങ്കു ഇടിച്ച് ഇടിച്ച് തെണ്ട വരെ എത്തി. ഡേവീസ്സിന്റെ കാലൊച്ച ഗൊണിപ്പടികളുടെ താഴെ ഞങ്ങള്‍ക്കു കേള്‍ക്കാം. ഹെഡ്ഡ്മാസ്റ്ററച്ചന്‍, വികാരിയച്ചന്‍, കപ്യാര്‍ ഡെവീസ്സ്, ഇച്ചാച്ചന്‍, അമ്മച്ചി, കൊച്ചമ്മച്ചി, എന്നു വേണ്ട, നാട്ടുകാരുടെ എല്ലാവരുടെയും കിഴുക്കും, ചൂരലിനടിയും കിട്ടുന്നതിന്റെ ഒരു ട്രെയിലര്‍ പെട്ടന്ന് എന്റെ മനസ്സിലോടി.

“ഡേവീസ്സെ, നീ ആദ്യം അപ്പുറത്ത് എട്ട് സി-യില്‍ നോക്ക്’ എന്നു താഴെ നിന്നു പൌലോസ്സു ചേട്ടന്‍.’ആ, ശരി’ എന്നും പറഞ്ഞു ഡേവീസ്സിന്റെ ഒച്ചക്കൊപ്പം കാലടിയൊച്ചയും നീങ്ങിത്തുടങ്ങിയപ്പോഴാണു ചങ്കിടിപ്പു കുറഞ്ഞത്. ഡേവീസ്സ് മാറിയെന്നറിഞ്ഞ ഉടനെ, കമാന്‍‌ഡോസ്സ് രണ്ടാളും കൂടി വാലില്‍ തീ വച്ച പടക്കം കെട്ടിയ പൂച്ച ഓടുന്ന പോലെ ഒറ്റ ഓട്ടം. ഇറങ്ങിയോടി, മതിലുചാടി, സൈക്കിളെടുത്ത് പാഞ്ഞു ചവുട്ടി മുക്കാല്‍ കിലോമീറ്ററപ്പറത്തുള്ള തേവരപ്പാലത്തിന്റെ അടിയില്‍ ചെന്നപ്പോഴാണു ശ്വാസം നേരേ വീണതും, തിരിഞ്ഞു നോക്കിയതും.

ഈ തിരക്കിനിടയില്‍ മുളകുപൊടിയും, കത്രികയും, തോക്കും എല്ലാം എവിടെയോ വീണു പോയി. പിന്നെ പാലത്തിന്റെ അടിയില്‍ പോയി, നിക്കര്‍ നനച്ചു, ഉണങ്ങുന്നവരെ വെയിലത്ത് കൂടി സൈക്കിള്‍ ചവട്ടിയതിനു ശേഷമാണു വീട്ടില്‍ പോയതു.

പിന്നെപ്പൊഴും മീശ വെട്ടുമ്പോള്‍ ഇച്ചാച്ചന്‍ ‘ശ്ശെ, എന്റെ പഴയ കത്രിക നല്ല ഉഗ്രന്‍ മെയ്ഡ് ഇന്‍ ഇന്‍‌ഗ്ലണ്ട് സാധനമായിരുന്നു. അതെവിടെപ്പോയൊ ആവോ’ എന്നു പറയുമ്പോള്‍ സത്യം പറയാനുള്ള ധൈര്യം ഇന്നും എനിക്കില്ല. ഒന്നുമല്ലെങ്കിലും എനിക്കെന്റെ പൊട്ടാസ്സ് തോക്കു നഷ്ടമായില്ലെ?? ഞങ്ങള്‍ തുല്യദുഖിതര്‍